ടെഹ്റാൻ: ഇറാന്റെ ചരക്കുകപ്പൽ യുഎസ് സേന പിടിച്ചെടുത്തതിന് പിന്നാലെ അമേരിക്കയുടെ യുദ്ധക്കപ്പലുകൾക്ക് നേരേ ഡ്രോൺ ആക്രമണം. ഒമാൻ കടലിൽ യുഎസ് യുദ്ധക്കപ്പലുകൾക്കുനേരെ ഡ്രോൺ ആക്രമണം നടത്തിയെന്ന് ഇറാൻ വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തുതു.
ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ കരാർ നിലനിൽക്കെയാണ് പുതിയ സംഭവം. ഇതോടെ പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക് നീങ്ങുമെന്നാണ് റിപ്പോർട്ട്. ഒമാൻ കടലിൽ തുസ് എന്ന ഇറാനിയൻ ചരക്കുകപ്പൽ യുഎസ് സേന പിടിച്ചെടുത്തിരുന്നു. ഹോർമുസിൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധം ലംഘിക്കാൻ കപ്പൽ ശ്രമിച്ചു.
ഇതോടെ കപ്പൽ പിടിച്ചെടുക്കുകയായിരുന്നുവെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞു. നിലവിൽ കപ്പൽ യുഎസ് കസ്റ്റഡിയിലാണെന്നും ട്രംപ് വ്യക്തമാക്കി. കപ്പൽ പിടിച്ചെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം, ഇറാനുമായുള്ള യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ലോകത്തെ ഭീകരതയിലാഴ്ത്തുന്ന രാജ്യത്തിനെതിരെ ഇസ്രയേലും അമേരിക്കയും പോരാട്ടത്തിലാണെന്നും സംയുക്ത ആക്രമണം തുടരുമെന്നും നെതന്യാഹു പറഞ്ഞു.